Wednesday, June 22, 2011

നന്ദിപൂര്‍വ്വം .......

ഞങ്ങളുടെ പഠനം വളരെ ബുദ്ധുമിട്ടില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്
ഞങ്ങള്‍ക്ക് ജെ ഡി റ്റി ഇസ്ലാം കോളേജില്‍ പ്രവേശനം ലഭിച്ചത് .
ഇത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവമാണ് ,അവസരമാണ് .
ഞങ്ങള്‍ ബി എം എം സി-ക്ക് ചേര്‍ന്നു.പഠനത്തിനായി 23 നാം തിയതി കോഴിക്കോട്ടേക് പോകും
മറ്റുള്ള കോളേജില്‍ നിന്നും അവഗണന മാത്രം നേരിട്ടുകൊണ്ടിരുന്ന ഞങ്ങള്‍ക്ക് ഞങ്ങളുടെ അവസ്ഥ പരിഗണിച്ച്
ഞങ്ങള്‍ക്ക് ,മാതാപിതാക്കളോടൊപ്പം അവിടെ താമസിച്ച് പഠിക്കുവാന്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്ന
ജെ ഡി റ്റി കോളേജിനും, ഞങ്ങളെ ഏറ്റവും അധികം സഹായിക്കുന്ന തോട്ടത്തില്‍ റഷീദ് സാറിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി .
പ്രിയ കൂടുകരെ ...,
എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ. ബ്ലോഗില്‍ വീണ്ടും കാണാം

Sunday, June 19, 2011

ഇന്ന് വായനാദിനം…..

വായിക്കുക വളരുക



വെളിച്ചം നിറഞ്ഞുനില്‍ക്കുന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല .മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍
അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല . വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്‍ക്കുക
എല്ലാ കൂട്ടുകാര്‍ക്കും വായനാ ദിനത്തിന്റെ ആശംസകള്‍

Tuesday, June 7, 2011

ജിമിക്കും സുമിക്കും ജെ.ഡി.ടിയുടെ സാന്ത്വനം

മാധ്യമം പേപ്പര്‍ 7/06/2011
ജിമിക്കും സുമിക്കും ജെ.ഡി.ടിയുടെ സാന്ത്വനം


കോഴിക്കോട്:കൈകാലുകള്‍ തളര്‍ന്ന് കലാലയ പഠനസാധ്യത മങ്ങിയ ജിമിക്കും സുമിക്കും വെള്ളിമാടുകുന്ന് ജെ.ഡി.ടിയുടെ സാന്ത്വന സ്‌പര്‍ശം. ഇരുവര്‍ക്കും ഡിഗ്രി പഠനത്തിന് എല്ലാ സൗകര്യവുമൊരുക്കിയ ജെ.ഡി.ടി ഭാരവാഹികള്‍ മാതാപിതാക്കള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തു. നാലംഗ കുടുംബത്തിന് താമസിക്കാനും സ്ഥാപനം സൗകര്യം ഏര്‍പ്പെടുത്തും.
വയനാട് കബനിഗിരി മരക്കടവ് പാമ്പനാനിക്കല്‍ ജോണ്‍-മേരി ദമ്പതികള്‍ക്കും മക്കളായ ജിമിക്കും സുമിക്കുമാണ് ജെ.ഡി.ടി എല്ലാ സഹായവും ഉറപ്പാക്കിയത്.
പ്ലസ്ടുവില്‍ ഉയര്‍ന്ന മാര്‍ക്കുള്ള ഇരുവര്‍ക്കും ബാച്ചിലര്‍ ഓഫ് മള്‍ട്ടി മീഡിയ കമ്യൂണിക്കേഷന്‍ ബിരുദ കോഴ്‌സില്‍ പ്രവേശനം നല്‍കി. മൂന്നുവര്‍ഷ ഡിഗ്രിക്ക് ആവശ്യമായ പുസ്തകങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും ജെ.ഡി.ടി അധികൃതര്‍ നല്‍കും. വീല്‍ചെയറിലിരുന്ന് തിരിയാന്‍ പറ്റാത്ത ഇവരെ ശുശ്രൂഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാതാപിതാക്കള്‍ക്ക് ജോലിനല്‍കുന്നത്. അമ്മ മേരിക്ക് വാര്‍ഡന്റെ ജോലിയും പിതാവ് ജോണിന് അനുയോജ്യമായ മറ്റൊരു ജോലിയും നല്‍കും.
ശരീരാവയവങ്ങള്‍ക്ക് ചലനശേഷി കുറയുന്ന സ്യൂഡോ മസ്‌കുലാര്‍ അട്രോഫിയെന്ന രോഗമാണ് ഇരുവര്‍ക്കും ബാധിച്ചത്. വീട്ടിലിരുന്ന് എസ്.എസ്.എല്‍.സിയും പ്ലസ്ടുവും സ്വന്തമായി പഠിച്ച് എഴുതി ഉന്നത മാര്‍ക്ക് നേടിയ ഇവര്‍ക്ക് കലാലയ പഠനം സ്വപ്‌നം മാത്രമായി ശേഷിക്കുകയായിരുന്നു. ഇവരുടെ ദുരിതം തിങ്കളാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു.
ജെ.ഡി.ടിയില്‍ താമസിക്കാന്‍ പ്രത്യേക റൂം കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോവാന്‍ വാഹനസൗകര്യവും ഒരുക്കും.
ജെ.ഡി.ടിയിലെത്തിയ കുടുംബത്തെ കമ്മിറ്റി പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്, സെക്രട്ടറി ഡോ. പി.സി. അന്‍വര്‍, ഭാരവാഹികളായ തോട്ടത്തില്‍ റഷീദ്, അബൂബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

മനക്കരുത്ത് മന്ത്രമാക്കി ജിമിയും സുമിയും

മാധ്യമം പേപ്പര്‍ 6/06/2011

Friday, June 3, 2011

ഹൃദയം നിറഞ്ഞ നന്ദി


ഒരു ഇലക്ട്രോണിക്സ് വീല്‍ ചെയര്‍ . അത് ഞങ്ങള്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു
കൈകാലുകള്‍ പൂര്‍ണ്ണമായും തളര്‍ന്ന്‍ സ്വന്തമായി വീല്‍ ചെയറില്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത ഞങ്ങള്‍ക്ക്
ഈ വീല്‍ ചെയര്‍ വലിയൊഒരനുഗ്രഹമാണ്.ഇപ്പോള്‍ ഈ വീല്‍ചെയറില്‍ എനിക്ക് സ്വന്തമായി സഞ്ചരിക്കാം .അതിനു കഴിഞ്ഞത് സുജേഷ് ചേട്ടന്റെയും കൂട്ടുകാരുടെയും വലിയ സഹായം അത് ഒന്നുകൊണ്ടു മാത്രമാണ്.
ഞങ്ങള്‍ക്ക് വീല്‍ ചെയര്‍ വാങ്ങിച്ചു തന്ന സുജേഷ് ചേട്ടനും കൂട്ടുകാരായ ജിലേഷ് ചേട്ടനും, രാഹുല്‍ ചേട്ടനും ,എബ്രഹാം ചേട്ടനും മാത്യു ചേട്ടനും , ഷിബു ചേട്ടനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി 1/6/2011 -ന് വീല്‍ ചെയര്‍ ഞങ്ങള്‍ക്ക് ലഭിച്ചു .

Sunday, May 15, 2011

ഊട്ടി യാത്ര .....




ഏപ്രില്‍ 5 ഇത് ഞങ്ങളുടെ ജീവിതത്തില്‍ വളരെ സന്തോഷം നിറഞ്ഞ ഒരു ദിനം .
മറക്കാനാവാത്ത മാധുര്യമുള്ള ഓര്‍മ്മകളുടെ ദിനം .
ഊട്ടി അത് ഞങ്ങളുടെ ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നു . ഈ ജീവിതത്തില്‍
ഒരിക്കലും യാഥാര്‍ദ്യമാകും എന്ന്‍ പ്രതീക്ഷിക്കാത്ത ഒരു സ്വപ്നം മാത്രം. 2011 ഏപ്രില്‍
5 -ന് ഈ സ്വപ്നം യാഥാര്‍ദ്യമായി . ഇത് ഞങ്ങളുടെ ഹൈസ്കൂള്‍ അധ്യാപകനായ ,മധു സാറിന്റെ
വലിയ മനസ് അത് ഒന്നുകൊണ്ട് മാത്രമാണ്.

രാവിലെ 5 :30 -ന് ഞങ്ങള്‍ യാത്ര ആരംഭിച്ചു . ബോലെരോയില്‍ ആയിരുന്നു യാത്ര .ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വീല്‍ ചെയര്‍ എടുത്തിരുന്നു . വളരെ രസ കരമായ യാത്ര . ഞങ്ങള്‍ വഴിയില്‍ യുകലിപ്സ് തോട്ടതിനരുകില്‍ ഇരുന്നാണ് രാവിലത്തെ ഭക്ഷണം കഴിച്ചത് .അത് ഒത്തിരി സിനിമയുടെ ഗാന രംഗത്തിനെ വേദിയായ സ്ഥലമാണ്.
യാത്രയില്‍ കുതിര സവാരി നടത്തുന്ന ഒരു വലിയ മല ഞങ്ങള്‍ കണ്ടു .അവിടെ എല്ലാവരും കയറി .ഞങ്ങള്‍ വണ്ടിയില്‍ ഇരുന്നു .ഞങ്ങള്‍ക്ക് സാറിന്റെ മോള്‍ അളക കൂട്ടിരുന്നു . മറ്റെല്ലാവരും അവിടെ കറച്ചു സമയം ചിലവഴിച്ചു ......


ഞങ്ങള്‍ ഏകദേശം 10 മണിയായപ്പോള്‍ അവിടെ എത്തി .നല്ല തണുപ്പുള്ള പ്രകൃതി രമണീയമായ സ്ഥലം . ആദ്യം പോയത് റേഡിയോ അസ്ട്രോനോമിക് സെന്റര്‍ - ല്‍ ആണ് . സര്‍ അതിനെ പറ്റി പറഞ്ഞു തന്നു . ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥാപനം . ഞങ്ങള്‍ അത് തേടി കുറെ അലഞ്ഞു .അവസാനം അത് കണ്ടെത്തി . അതൊരു ശാസ്ത്ര ഗവേഷണ സ്ഥാപനമാണ്. ആ പ്രദേശത്തിന്റെ പ്രത്യേഗ ചെരിവ് മൂലം ഗവേഷണങ്ങള്‍ നടത്താന്‍ അനുയോഗ്യമായ സ്ഥലമാണെന്നും ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണെന്നും അവിടുത്തെ ഒരു ശാസ്ത്രഞ്ജന്‍ പറഞ്ഞു തന്നു .അവിടെആസ്ഥാപനത്തെക്കുറിച് ഒരു ക്ലാസ്സ്‌ ഉണ്ടായിരുന്നു .അവിടെ ക്ലാസ്സില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ കുറച്ച മാത്രമേ മനസ്സിലായുള്ളൂ.

അവരുടെ ഗവേഷണ സെറ്റിംഗ്സ് അത്ഭുതപ്പെടുതുന്നത് തന്നെ ,കുറച്ച് സമയത്തിനുശേഷം അവിടെ നിന്നും മടങ്ങി .അടുത്തത് ഞങ്ങള്‍ പോയത് suicide പൊയന്റിലേക്കായിരുന്നു . അവിടെ കയറ്റം കയറി പോകുന്ന സ്ഥലമായതിനാല്‍ അവിടെയ്ക്ക് പോകുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല . അവിടെ മുകളില്‍ ഒരു റെലെസ്കോപ്പ് ഹൌസും ഉണ്ട് .ഞങ്ങള്‍ വണ്ടിയില്‍ തന്നെയിരുന്നു . മധു സര്‍ ഞങ്ങള്‍ക്ക് കൂട്ടിരുന്നു .
അങ്ങനെ സര്‍ന് അവിടെ നിന്നും ഒരു പൂച്ചയെകിട്ടി . ഒരു സുന്ദരി പൂച്ച . അതോരു വേലിക്ക് അപ്പുറമായിരുന്നു .അത് സര്‍ നെ കണ്ട് ഞങ്ങളുടെ അടുത്ത് വന്നു . സര്‍ അതിനെ എടുത്തു . എല്ലാവരും നിരുല്സാഹപ്പെടുത്തി എങ്കിലും ആ പൂച്ചയെ സര്‍ ഇവിടേയ്ക്ക് കൊണ്ടുവന്നു .
ടോദ്ദബെട്ട യില്‍ നിന്നും ഞങ്ങള്‍ ബോട്ടാണിക്കല്‍ ഗര്ടെനില്‍ പോയി . ഉച്ച മുതല്‍ വൈകുനേരം വരെ അവിടെ ചിലവഴിച്ചു . അഭിയും അളകയും ആഷ്ലിയും സാറും പപ്പയും എല്ലാവരും ഞങ്ങളുടെ വീല്‍ ചെയര്‍ ബോട്ടാനിക്കള്‍ ഗാര്‍ഡനില്‍ കൂടെ ഉന്തി .അവിടെയ്ക്ക് എന്നെ തള്ളിയപ്പോള്‍ സര്‍ എന്നോട് പറഞ്ഞു "നീ ചെറിയ കുട്ടി ആണെന്ന് ഓര്‍ത്താല്‍ മതി (അവിടെ ചെറിയ കുട്ടികളെ തള്ളൂന്നുണ്ടായിരുന്നു ) " .മമ്മിക്ക് സര്‍ജറി കഴിഞ്ഞിരിക്കുന്നതിനാല്‍ ഒത്തിരി ഉന്തിയില്ല .ബിന്ദു ടീച്ചെറിന്റെയും എല്ലാവരുടെയും സഹായം ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നു .
വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കുന്നതിനെക്കാള്‍ മനോഹരമായ സ്ഥലം .വിവിധ പൂക്കള്‍ ,വിവിധ കുറ്റിച്ചെടികള്‍ മനോഹരമായി വെട്ടിയിരിക്കുന്നു . അവിടെ ഒത്തിരി വിദേശികളും സ്വദേശികളും അവിടുത്തെ മനോഹാരിത ആസ്വദിക്കാന്‍ എത്തിയിട്ടുണ്ടായിരുന്നു . ഞങ്ങളും കുറേസമയം അവിടെ ചിലവഴിച്ച് ഏകദേശം 6 മണിയായപ്പോള്‍ അവിടെ നിന്നും മടങ്ങി ...... മനോഹരമായ കാഴ്ച്ചകള്‍ മനസ്സില്‍ സൂക്ഷിച്ച് ... ഒത്തിരി സന്തോഷത്തോടെ .... ഞങ്ങള്‍ 10 മണിയായപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി ....
ഞങ്ങള്‍ക്ക് ഊട്ടി കാണാന്‍ കഴിഞ്ഞത് സര്‍- ന്റെ സഹായം കൊണ്ട് മാത്രമാണ്. ഞങ്ങളുടെ ജീവിതത്തില്‍ ഊട്ടി കാണാന്‍ ലഭിച്ച അപൂര്‍വ്വ ഭാഗ്യത്തിന് മധു സാറിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി .....

Wednesday, May 4, 2011

വാനോളം പറക്കുന്ന ചിറകില്ലാത്ത പക്ഷികള്‍

വാനോളം പറക്കുന്ന ചിറകില്ലാത്ത പക്ഷികള്‍


 http://mangalam.com/imagemanagement/albums/2011/April2011/NewsImages/normal_010511bsun2.jpg

                      (മംഗളം സണ്‍‌ഡേ  ൦1/05/2011)

എനിക്കു ചുറ്റും തീക്കാറ്റുവീശുന്നു

എന്റെ ജീവചക്രങ്ങള്‍ തിരിയുന്നത്‌

നിരന്തരം അഗാധമായ കനലിലാണ്‌

എന്റെ സ്വപ്‌നങ്ങള്‍.. കോട്ടകള്‍

ഓരോന്നായി ഉടഞ്ഞുപോകുന്നു.

ചിതറിയ ശില്‌പങ്ങള്‍ തളര്‍ന്ന

കൈകൊണ്ട്‌ പെറുക്കുമ്പോള്‍,

ഉടലാകെ വിറക്കുന്നു..വിയര്‍ക്കുന്നു.


ജിമി-സുമി

ജീവിതം വേട്ടക്കഴുകന്റെ കൊത്തുപോലെ ഹൃദയത്തില്‍ കുത്തിതറച്ച്‌ മുറിവുണ്ടാക്കുമ്പോഴും റോസാപുഷ്‌പങ്ങളെപ്പോലാണ്‌ ജിമിയും സുമിയും നമ്മെ നോക്കിചിരിക്കുക. വേദനകളെ ഉള്ളില്‍ ഉണക്കി സൂക്ഷിച്ചാണ്‌ മറ്റുള്ളവരുടെ മുമ്പില്‍ വീല്‍ച്ചെയറില്‍ ഇരുവരും ഇരിക്കുക. അതറിയണമെങ്കില്‍ നോട്ടങ്ങള്‍ക്കിടയിലും, വാക്കുകളുടെ വിള്ളലുകള്‍ക്കിടയിലും വഴുതിവീഴുന്ന ഉച്‌ഛാസങ്ങളുടെ വഴുക്കലുകളെ ശ്രദ്ധിച്ചാല്‍ മതി. റോസാപുഷ്‌പങ്ങളെ അവര്‍ക്ക്‌ വലിയ ഇഷ്‌ടമാണ്‌. നട്ടുപിടിപ്പിക്കാനും വെള്ളമൊഴിക്കാനും. പക്ഷേ, അതിനവരുടെ കാല്‍മസിലുകളും കൈ മസിലുകളും സമ്മതിക്കില്ല.അതിന്റെ നാശത്തിനാണ്‌ സ്യൂഡോ മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി എന്നു പറയുക. ഇതു ശരീര മസിലുകളെ നിര്‍ജീവമാക്കി കിടത്തുന്ന ജോലിയാണ്‌ നിര്‍വഹിക്കുക. ലക്ഷത്തില്‍ ഒരാള്‍ക്ക്‌ സംഭവിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു. മനുഷ്യനെ ചുമ്മാ ജീവിപ്പിക്കുന്ന ഓട്ടിസമുണ്ട്‌, അസ്‌ഥികളെ കുനുകുനാ ഒടിക്കുന്ന ഓസ്‌റ്റിയോ ജനസീസ്‌ ഇന്‍ ഫെര്‍പെക്‌ടയുണ്ട,്‌ കള്ളുകുടിയന്മാരെപോലെ കുട്ടികളെ നടത്തുന്ന സെറിബ്രല്‍ പാള്‍സിയുണ്ട്‌.ഇത്തരം രോഗങ്ങളെ അതിജീവിച്ചാലും രോഗമില്ലാത്തമനുഷ്യരെകണ്ടെത്താന്‍ ബുദ്ധിമുട്ടാണന്ന്‌ ആര്‍ക്കാണറിയാത്തത്‌. വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങള്‍ നോക്കി ഇതുപാരമ്പര്യരോഗമെന്ന്‌ പറഞ്ഞ്‌ കൈയൊഴിഞ്ഞ ഡോക്‌ടര്‍മാരുടെ കണക്കാണ്‌ ജിമിക്കും സുമിക്കും മുമ്പിലുള്ളത.്‌ പക്ഷേ മാതാപിതാക്കളുടെ പാരമ്പര്യത്തില്‍ മഷിയിട്ടുനോക്കിയിട്ടും ആര്‍ക്കുമിതുള്ളതായി കണ്ടത്താനായില്ല.എന്തായാലും വിധിക്കു കീഴടങ്ങാന്‍ ജിമിയും അനുജത്തി സുമിയും തയ്യാറുമല്ല. പക്ഷികളെപ്പോലെ പറക്കാനുള്ള മോഹമിവര്‍ കൈവിടുന്നുമില്ല. കഴിയുന്നതുപോലെ മരുന്നുകളും യോഗയും ചെയ്‌ത് ശരീരത്തിന്റെ മരവിപ്പ്‌ മാറ്റണം. നടക്കുന്ന മനുഷ്യരെ വലിയ ഇഷ്‌ടമാണിവര്‍ക്ക്‌. അതു കാണാന്‍ മുറ്റത്ത്‌ വീല്‍ച്ചെയറില്‍ പോയിരിക്കണമെന്ന്‌ ആഗ്രഹിക്കും. (മുറ്റത്തിനപ്പുറം റോഡാണ്‌.) പക്ഷേ കഴിയില്ല വീട്ടിലെ അമ്മച്ചിക്ക്‌ അടുക്കളയിലും തൊടിയിലും ധാരാളം പണിയുണ്ട്‌.അച്‌ഛന്‌ കൂലിവേലക്ക്‌ പോകണമല്ലോ? എന്നിട്ടുവേണം ജിമിക്കും സുമിക്കും മരുന്നുമേടിക്കാന്‍. പിന്നെങ്ങനെയാണിവര്‍ മുറ്റത്തെ പൂക്കളെ തലോടുക, അസ്‌തമയ സൂര്യന്റെയും, പ്രഭാതസൂര്യന്റെയും ചോരച്ച കതിരുകളെ ദേഹത്ത്‌ തറപ്പിക്കുക. സൂര്യരശ്‌മിയില്‍ നിന്നുള്ള പോഷകങ്ങള്‍ ലഭിക്കാത്തതുകൊണ്ട്‌ അതിനും വേണം ഗുളികകള്‍ ദിവസം 48രൂപയ്‌ക്കുള്ളത്‌. അതും സഹിച്ചു. പക്ഷെ ഇവര്‍ ജീവിതത്തെ അങ്ങനെവിടാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രതിരോധങ്ങളുടെ കനലുകളെല്ലാം ഉള്ളില്‍ നിറച്ച്‌ സാഹചര്യങ്ങളോട്‌ പിടിച്ചനില്‍ക്കാന്‍, ഇരുപതു വയസുകാരി ജിമിയും, പതിനേഴു വയസുകാരി സുമിയും പഠനത്തിലൂടെ തയ്യാറെടുക്കുകയാണ്‌. ശരീരം സമ്മതിച്ചില്ലെങ്കിലും മനസ്സിനു കഴിയുമല്ലോ? ഇതാണിവര്‍ ദിനേന പരിശീലിക്കുന്നത്‌.

ചെറുപ്പത്തിലെ ജിമി ഇടയ്‌ക്കിടെ വീഴുമായിരുന്നു. ആരുമത്‌ കാര്യമാക്കിയിരുന്നില്ല. വീണാല്‍ എഴുന്നേല്‍ക്കാന്‍ താമസിക്കും. അപ്പോള്‍ വീട്ടുകാര്‍ കളിയാക്കും-മടിച്ചിപ്പാറു. പിന്നെ അഞ്ചാം വയസ്സില്‍ കുറ്റിച്ചെടികള്‍ക്കിടയിലേക്ക്‌ വീണ ജിമി എഴുന്നേറ്റില്ല. അമ്മ ഓടിവന്ന്‌ എഴുന്നേല്‍പ്പിച്ചിട്ടും ജിമിക്ക്‌ നില്‍ക്കാനായില്ല. കാലുകള്‍ വാഴനാരുപോലെ ആടുന്നു. കുഞ്ഞു നിര്‍ത്താതെ കരഞ്ഞു. അമ്മ നിലവിളിച്ചു. അച്‌ഛന്‍ മകളേയുംകൊണ്ട്‌ കാര്യമറിയാതെ ആശുപത്രിയിലേക്ക്‌ ഓടി. ദിവസങ്ങള്‍ കഴിഞ്ഞ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഭിഷഗ്വരന്മാര്‍ വിധിയെഴുതി സ്യൂഡോ മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി. മരുന്നല്ല മന്ത്രമാണുപോലും ഇനി വേണ്ടത്‌. ലോകത്തെവിടയും മരുന്നുകണ്ടുപിടിക്കാത്ത രോഗം. മെഡിക്കല്‍ കോളജ്‌ വരാന്തയില്‍ ഒരുകുടുംബം ഉള്ളുവിണ്ട്‌ കരഞ്ഞ നിമിഷം.

അപ്പോഴും അനുജത്തി സുമി പിച്ചവെച്ച്‌ ഓടുന്നുണ്ടായിരുന്നു മുറ്റത്ത്‌. അവളും ഇടയ്‌ക്കിടെ വീണുകൊണ്ടിരുന്നു. എങ്കിലും അവള്‍ ഏഴാം ക്ലാസ്‌ വരെ മുടന്തി മുടന്തി പഠനം എത്തിച്ചു... അവസാനം സുമിയും പന്ത്രണ്ടാം വയസില്‍ ജിമിയെപ്പോലെ വീല്‍ച്ചെയറിലായി. ഇപ്പോള്‍ രണ്ടുപേരും പരസ്‌പരം സങ്കടങ്ങള്‍ കുടഞ്ഞെറിഞ്ഞ്‌ കവിതകള്‍ എഴുതിയും, പാഠപുസ്‌തകങ്ങള്‍ നോക്കിയും ദിവസങ്ങള്‍ തള്ളുന്നു. ഇങ്ങനെയുള്ള ജിമിയാണ്‌ ബി.എക്ക്‌ രണ്ടാംവര്‍ഷം പഠിക്കുന്നത്‌. ഈ സുമിയാണ്‌ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷഎഴുതി റാങ്കിന്‌ കാത്തിരിക്കുന്നത്‌. കഴിഞ്ഞ മൂന്നുമാസങ്ങള്‍ അച്‌ഛന്റെ എളിയിലിരുന്നാണ്‌ ഇവര്‍ ബാത്ത്‌റൂമിലേക്ക്‌ പോയത്‌. കാരണം അവരുടെ അമ്മയ്‌ക്ക് ഗര്‍ഭപാത്രത്തില്‍ മുഴ. ഓപ്പറേഷന്‍ ചെയ്യണം. കൂടാതെ മൂന്നുമാസം റെസ്‌റ്റും.

ചെറുപ്പുംമുതലേ ഇവരെ എടുത്തിട്ടുള്ളത്‌ അച്‌ഛനും അമ്മയുമാണ്‌. പ്രായപൂര്‍ത്തിയായിട്ടും പെണ്‍മക്കളെ എടുക്കാന്‍ നിവര്‍ത്തികെട്ട ഒരച്‌ഛന്റെ ഉള്ള്‌ തേങ്ങിപൊടിയുന്ന ഒച്ച അടുത്താലെ അറിയൂ. ആരുടെയും സഹായമില്ലാതെ ജിമിക്കും സുമിക്കും ബാത്ത്‌റൂമില്‍ പോകണം. അതവരുടെ സ്വപ്‌നമാണ്‌. കൂലിപ്പണിക്കാരായ അച്‌ഛനും അമ്മയ്‌ക്കും അത്‌ സാധിച്ചുകൊടുക്കാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ ജിമിയും സുമിയും സങ്കടങ്ങളുടെ പകര്‍ച്ചയില്‍ പരസ്‌പരം കണ്ണു നിറച്ച്‌ എല്ലാ ആഗ്രഹങ്ങളോടും വിടപറഞ്ഞ്‌ പഠിത്തക്കാര്യങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തുന്നു. മനശക്‌തിക്കായി അവര്‍ വിശുദ്ധ യൂദാസ്ലീഹായോട്‌ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു. അതാണ്‌ അവരുടെ ശക്‌തി. വേദനിക്കുമ്പോള്‍ യൂദാസ്ലീഹായോട്‌ പ്രാര്‍ഥിച്ചാല്‍ സന്തോഷംകിട്ടുമെന്ന്‌. നിലയില്ലാ കയത്തിലും ഇവരുടെ സങ്കടം അമ്മയെ കുറിച്ചാണ.്‌ അമ്മയ്‌ക്ക് എത്രനാള്‍ കഴിയും പറക്കാനറിയാത്ത ഈ മക്കളെ നോക്കാന്‍. അതുകൊണ്ട്‌ പഠിച്ച്‌ ജോലി നേടി അമ്മയേയും അച്‌ഛനേയും സംരക്ഷിക്കണമെന്ന ഉഗ്രപ്രതിഞ്‌ജയിലാണ്‌ ജിമിയും സുമിയും. ലക്ഷ്യത്തിനായി അക്ഷീണരായി പ്രവര്‍ത്തിക്കുന്നവര്‍. ജിമിക്ക്‌ പ്ലസ്‌ടുവിന്‌ 85ശതമാനം മാര്‍ക്കുണ്ടായിരുന്നു. അച്‌ഛനവളെ എടുത്തുകൊണ്ട്‌ നടന്നാണ്‌ പഠിപ്പിച്ചതും പരീക്ഷ എഴുതിച്ചതും. പഠനത്തിന്‌ കബനിഗിരി നിര്‍മ്മലാ ഹൈസ്‌ക്കൂളിലെ മധുമാസ്‌റ്ററാണ്‌ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്‌തു കാടുത്തത്‌.പഴശിരാജാകോളേജ്‌ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന്‌ ഏറ്റ അവഗണനമാത്രമാണ്‌ അവളെ മുറിപ്പെടുത്തിയത്‌.

മെറിറ്റില്‍ കിട്ടിയ സീറ്റില്‍ നിന്ന്‌ അവളെ പരമാവധി ഒഴിവാക്കാന്‍ നോക്കി ഹാജറിന്റെ നിയമം പറഞ്ഞ്‌. യൂണിവേഴ്‌സിറ്റിക്ക്‌ 75ശതമാനം ഹാജര്‍ നിര്‍ബന്ധമാണന്ന്‌. ഇക്കാര്യം ബോധിപ്പിച്ച്‌ വിദ്യാഭ്യാസമന്ത്രിക്ക്‌ ജിമി നിവേദനം കൊടുത്തു. അദ്ദേഹം മാനേജുമെന്റിന്‌ കത്തു കൊടുത്തു കുട്ടിയെ സഹായിക്കാന്‍. പക്ഷേ കോളേജധികൃതര്‍ അതൊന്നും പരിഗണിച്ചില്ല. അതുകൊണ്ട്‌ പുറത്തായി, ഇപ്പോള്‍ പ്രൈവറ്റായി വീണ്ടും രജിസ്‌റ്റര്‍ ചെയത്‌ പഴയ സിലബസില്‍ പഠനം തുടരേണ്ട ഗതികേട്‌. അതുകൊണ്ട്‌ ഗ്രാന്‍ഡും സ്‌കോളര്‍ഷിപ്പുകളും മാത്രമല്ല ജിമിക്ക്‌ നഷ്‌ടപ്പെട്ടത്‌, ജീവിതത്തില്‍ മുന്നേറാനുള്ള ഒരു ചവിട്ടുപടികൂടിയാണ്‌്.

സുമി പ്ലസ്‌ടു പരീക്ഷ എഴുതി ഫലം കാത്തിരിപ്പാണ്‌. അച്‌ഛനാണ്‌ അവളെ എടുത്ത്‌ പരീക്ഷാ ഹാളില്‍ കൊണ്ടുചെന്നിരുത്തിയത്‌. അതുപോലെ പുറത്തേക്കും. ഓട്ടോറിക്ഷ വെളിയില്‍ കാത്തു കിടപ്പുണ്ടാകും. കഷ്‌ടപ്പാടുകള്‍ ദൈവഹിതമെന്ന്‌ മനസ്സിലാക്കുന്ന അച്‌ഛനമ്മമാര്‍ അവരുടെ പുണ്യമാണ്‌. ദിനേന യൂദാസ്ലീഹായെ ഞങ്ങളെ അനുഗ്രഹിക്കണമേ, മനസിന്‌ ശക്‌തിതരണമേ... ഈ പ്രാര്‍ത്ഥനയാണ്‌ ജിമിയുടേയും സുമിയുടേയും ആത്മബലം.

തൊട്ടടുത്ത പള്ളിയിലെ കുര്‍ബാന ചൊല്ലലും വാഴ്‌വിന്റെ മരമണിയടിയും അവര്‍ക്ക്‌ കേള്‍ക്കാം. പ്രഭാതത്തില്‍ കുര്‍ബ്ബാനമണികേട്ട്‌ ഉണരാം. ബെഡ്‌ഡില്‍കിടന്ന്‌ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളാം. അതൊരു സൗഭാഗ്യമായി ജിമിയും സുമിയും കരുതുന്നു. പുല്‍പ്പള്ളില്‍ നിന്നും 10 കീ.മീ ദൂരെ കബനിഗിരിയിലാണ്‌ ഇവരുടെ താമസം. വീട്ടുമുറ്റത്തു നിന്ന്‌ ഒരു കീ.മീറ്റര്‍ നടന്നാല്‍ മതി കബനി നദിയില്‍ പോയി കുളിച്ചു കേറാന്‍. പക്ഷേ റോഡിലൂടെ നടക്കുന്നവരെ നോക്കി അസൂയപ്പെടാനെ അവര്‍ക്ക്‌ കഴിയൂ.

ചൂടുകാലമായാല്‍ കര്‍ണാടകത്തിലെ മണ്ണിലും മരത്തിലും നിന്നടിക്കുന്ന ഉഷ്‌ണക്കാറ്റ്‌ മുറ്റത്തോളമെത്തും. മുറ്റത്തിരുന്നാല്‍ ആളെ പിടിക്കാനായി ചീറിയോടുന്ന കുട്ടിബസുകളുടെ ശബ്‌ദം കേള്‍ക്കാം. ബസില്‍ കേറുന്നത്‌ അവര്‍ക്ക്‌ വളരെ ഇഷ്‌ടമാണ്‌. പക്ഷേ മുറ്റം കഴിഞ്ഞാല്‍ ഓട്ടോയോ ജീപ്പോ വേണം അവര്‍ക്ക്‌ പോകാന്‍. ജിമി പറഞ്ഞു. നല്ല പുസ്‌തകങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ വായിക്കാമായിരുന്നു. കൊതിയാണ്‌ ജിമിക്കും സുമിക്കും പുസ്‌തകങ്ങള്‍ വായിക്കാന്‍. പക്ഷേ അത്തരം സൗഭാഗ്യങ്ങള്‍ക്ക്‌ അവര്‍ കടിഞ്ഞാണിട്ടിരിക്കുന്നു. വല്ലപ്പോഴും ആരെങ്കിലും കൊടുത്താലെ വായനയുള്ളൂ. സുമിക്ക്‌ കവിതകളോട്‌ വലിയ കമ്പമാണ്‌.ചിലതൊക്കെ എഴുതി അവള്‍ ബ്ലോഗില്‍ കൊടുത്തിട്ടുമുണ്ട്‌. (മുകളിലെ കവിത ഇവരുടെ ബ്ലോഗിലുള്ളതാണ്‌ ) ആരാണ്‌ അവരുടെ ബ്ലോഗുകള്‍ കാണുക. അഭിപ്രായം പറയുക. ഒത്തിരി സംസാരിക്കാനും മനസു തുറക്കാനും ജിമിയും സുമിയും കൊതിക്കുന്നുണ്ട്‌. വരുന്നവരൊക്കെ സഹതാപത്തോടെ നോക്കുകയും മിണ്ടുകയും ചെയ്യുമ്പോഴാണ്‌ അവര്‍ രോഗങ്ങള്‍ സ്വയം തിരിച്ചറിയുക. അവര്‍ക്കന്നേരം കരച്ചിലാണ്‌ വരുക. എങ്കിലും അതടക്കി അവര്‍ പുഷ്‌പങ്ങളെപോലെ തലയാട്ടിച്ചിരിക്കും. ഈ രോഗത്തിന്‌ പുതിയ കണ്ടുപിടുത്തങ്ങള്‍ വല്ലതും ഉണ്ടോന്നറിയാനായി ജിമിയെ ബാംഗളുര്‍ നിഹാംസില്‍ ചികത്സക്കായി കൊണ്ടുപോയിരുന്നു. പറമ്പൊക്കെ വിറ്റ്‌ ടെസ്‌റ്റുകള്‍ എല്ലാം ചെയ്‌തു. അവരും കൈ വിട്ടപ്പോള്‍ സത്യസായി ബാബ കേന്ദ്രത്തില്‍ കൊണ്ടുപോയി. ഒന്നും ഫലിച്ചില്ല. ലോകത്തെവിടയും മരുന്നും മന്ത്രവുമില്ലാത്ത രോഗം. ആദ്യം അലോപ്പതിയും,പിന്നീട്‌ ആയുര്‍വ്വേദവും, നാട്ടുവൈദ്യവുമെല്ലാം പരീക്ഷിച്ചു. ഇപ്പോള്‍ ഹോമിയോ ചികത്സയിലാണ്‌. അടിപതറാതെ അറിയാവുന്നതെല്ലാം ജിമിക്കും സുമിക്കും വേണ്ടി മാതാപിതാക്കള്‍ കടം വാങ്ങിച്ചെയ്യുന്നു.

ചായകുടിക്കാന്‍ കൈപൊങ്ങാത്തതു കൊണ്ട്‌ ചില നൊടുക്കു വിദ്യകളൊക്കെ ജിമിയും, സുമിയും കണ്ടുപിടിച്ചിട്ടുണ്ട്‌. കട്ടിലിനോട്‌ ചേര്‍ന്ന്‌ തുണിതൊട്ടില്‍കെട്ടി കൈ അതിലിട്ട്‌ ചായഗ്ലാസ്സ്‌ ബലമില്ലാത്ത കൈക്ക്‌ വിഷമിച്ച്‌ പിടിച്ചാണ്‌ ചായകുടിക്കുക. അരഗ്ലാസ്സെ പാടുള്ളൂന്ന്‌ മാത്രം. നിറഞ്ഞാല്‍ തുളുമ്പിപോകും. തൊട്ടില്‍ സ്വാഭാവികമായി ചലിക്കുന്നതുകൊണ്ട്‌ ചായകുടി സുഗമമെന്ന്‌ ജിമിയും സുമിയും.

ഇതില്‍ കൈകുത്തിയാണ്‌ കടലാസുപുഷ്‌പ്പങ്ങള്‍ അവര്‍ നെയ്യുക. പലനിറത്തിലുള്ള റോസാപുഷ്‌പങ്ങളാണ്‌ ഇവര്‍ ഉണ്ടാക്കിവച്ചിരിക്കുന്നത്‌. പിന്നെ മൂത്രമൊഴിക്കാനും കുളിപ്പിക്കാനുമൊക്കെ അമ്മയും അച്‌ഛനും ഓടിയെത്തണം. ബാത്ത്‌റൂമില്‍ പരസഹായം കൂടാതെ കേറാനുള്ള മാറ്റങ്ങള്‍ വരുത്തണം എന്നാവശ്യപ്പെടാന്‍ അവര്‍ക്കാവില്ല. അച്‌ഛനും അമ്മയേയും കുറിച്ചോര്‍ക്കുമ്പോള്‍ ഒരു പെന്‍സില്‍പോലും ജിമിയും സിമിയും ചോദിക്കില്ല.

അവര്‍ക്ക്‌ നല്ല ബുദ്ധിയുണ്ട്‌. അവര്‍ പറയും ശാരീരിക വൈകല്യങ്ങള്‍ ദൈവത്തിന്റെ ഹിതമാണ്‌.അത്‌ ദൈവം മാറ്റും. എന്നും നമ്മളതിന്‌ കരഞ്ഞ്‌ പ്രാര്‍ത്ഥിക്കണം. ജിമിയും സുമിയും അച്‌ഛനോടും അമ്മയോടും പറയുന്ന വാക്കുകള്‍.

ജിമിക്കും സുമിക്കും വെബ്‌സൈറ്റും ബ്ലോഗുമുണ്ട്‌ സ്‌കൂളില്‍ നിന്ന്‌ സൗജന്യമായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കൊടുത്തിട്ടുണ്ട്‌. അധ്യാപകനായ മധുവാണ്‌ അവര്‍ക്കതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പഠിപ്പിച്ചത.്‌ ബേബി ഏലിയാസച്ചനാണ്‌ പഠനത്തിന്റെ കാര്യങ്ങള്‍ക്ക്‌ സഹായിക്കുന്നത്‌. അദ്ദേഹം പുല്‍പ്പള്ളിയില്‍ പാരലല്‍ കോളേജ്‌ നടത്തുകയാണ്‌. വിധി ആരെയെല്ലാം എങ്ങനെ തളര്‍ത്തിയയാലും മനസ്സാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ അവര്‍ക്കറിയാം.

ലോകത്തിലുള്ള പല അംഗഹീനരും, ദുര്‍ബ്ബലരും ജീവിതത്തില്‍ വിജയിക്കുന്നത്‌ ആത്മബലംകൊണ്ടാണ,്‌ അത്തരം ചിലരെ ടിവി.യില്‍ കണ്ടിട്ടുമുണ്ട്‌. കുറച്ചാളുകള്‍ പരാജയപ്പെടുമ്പോഴാണ്‌ മറ്റുള്ളവര്‍ വിജയിക്കുന്നത.്‌ പ്രത്യാശ കൈവിടാന്‍ ഞങ്ങള്‍ തയാറല്ല അതുകൊണ്ട്‌ ഞങ്ങള്‍ ജീവിക്കുന്നു.ജിമിയും സുമിയും പറഞ്ഞു.

വിലാസം: ജിമി-സുമി.

പാമ്പനാനിക്കല്‍ ഹൗസ്‌, കബനിഗിരി പി.ഒ,

പുല്‍പ്പള്ളി.673579 വയനാട്‌.

ജോസ്‌ പാഴൂക്കാരന്‍
ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി